Kerala
തിരുവനന്തപുരം: സില്വര് ലൈന് പദ്ധതി റദ്ദാക്കിയ വി.ഡി. സതീശൻ സർക്കാരിനെ വിമർശിച്ച് സിപിഎം നേതാവ് ഇ.പി. ജയരാജൻ. കെ-റെയിൽ ഉപേക്ഷിക്കാൻ മന്ത്രിസഭ എടുത്ത തീരുമാനം കേരള ജനതയോടുള്ള വഞ്ചനയാണെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ജയരാജൻ വിമർശനവുമായി രംഗത്തെത്തിയത്. കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലാകേണ്ട പദ്ധതിയാണ് കെ-റെയിലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഇത്തരത്തിൽ വികസനമുരടിപ്പ് നാടിനെ വീണ്ടും പിന്നോട്ട് നയിക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ മുഖ്യമന്ത്രി നാഷണൽ ഹൈവേയും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയും മെട്രോ പദ്ധതിയുമൊന്നും ഉപേക്ഷിക്കരുതെന്നും ജയരാജൻ പരിഹാസമുയർത്തി. പദ്ധതികൾ നിർത്തലാക്കുന്നതിന് പകരം ആവശ്യമായ ഭേദഗതികൾ വരുത്തി മുന്നോട്ട് പോകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ യു- ടേൺ അടിക്കുന്നത് നാടിന്റെ വളർച്ചയ്ക്ക് ഉതകുന്നതല്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പാർട്ടി അംഗത്വം പുതുക്കില്ലെന്ന മുതിർന്ന സിപിഎം നേതാവ് ജി. സുധാകരന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ഇ.പി. ജയരാജൻ. സുധാകരൻ പാർട്ടിയെ കുറിച്ച് തെറ്റായി ചിന്തിക്കുമെന്ന് കരുതുന്നില്ലെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.
സുധാകരനെ പാർട്ടി അവഗണിച്ചെന്ന ആരോപണങ്ങൾ ജയരാജൻ നിഷേധിച്ചു. ജി. സുധാകരൻ ഏറെ പക്വതയുള്ള നേതാവാണെന്നും പാർട്ടി അദ്ദേഹത്തെ എല്ലാ രീതിയിലും പരിഗണിച്ചിട്ടുണ്ടെന്നും ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു.
തങ്ങൾ വിദ്യാർഥി കാലഘട്ടം മുതൽ ഒന്നിച്ച് പ്രവർത്തിച്ചവരാണെന്നും ഒരുപാട് കാലത്തെ അനുഭവപരിചയമുള്ളവരാണെന്നും അതുകൊണ്ടുതന്നെ ഇങ്ങനെയൊക്കെ ചിന്തിക്കുന്ന സഖാവല്ല അദ്ദേഹമെന്നും ജയരാജൻ വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ അവഗണിച്ചുവെന്നോ പരിഹസിച്ചുവെന്നോ സുധാകരൻ പറയുമെന്ന് താൻ വിശ്വസിക്കുന്നില്ല. എല്ലാ കാലത്തും പാർട്ടി ജി. സുധാകരനെ വേണ്ടരീതിയിൽ പരിഗണിച്ചിട്ടുണ്ടെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂര്: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദം തുറന്നുപറഞ്ഞതിന് സിപിഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് ഇ.പി. ജയരാജൻ. പാര്ട്ടിയെ ഒറ്റുകൊടുത്ത നീചനാണ് പയ്യന്നൂരിലെ വി കഞ്ഞികൃഷ്ണനെന്നും വര്ഗ ശത്രുവായ കുഞ്ഞികൃഷ്ണൻ പോയാൽ പാര്ട്ടിക്കൊന്നും സംഭവിക്കില്ലെന്നും ജയരാജൻ പറഞ്ഞു.
"താൻ മാത്രമാണ് ശരിയെന്ന കുഞ്ഞികൃഷ്ണന്റെ വാദത്തെ മാധ്യമങ്ങൾ പ്രചരിപ്പിക്കുകയാണ്. കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ എതിരാളികളുടെ ആയുധമായി മാറിയിരിക്കുകയാണ്.'-ജയരാജൻ കുറ്റപ്പെടുത്തി.
ടി.ഐ. മധുസൂദനൻ പയ്യന്നൂരിലെ ചടുലനായ നേതാവാണെന്നും ജയരാജൻ പറഞ്ഞു. എൽഡിഎഫ് പയ്യന്നൂർ മണ്ഡലം ജാഥയിലാണ് ജയരാജൻ കുഞ്ഞികൃഷ്ണനെതിരെ രംഗത്തെത്തിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ പ്രതിദിന വേതനം വർധിപ്പിച്ച സർക്കാർ തീരുമാനത്തെ പിന്തുണച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തുവന്നത്.
ഇതിന് പിന്നാലെ ഉയർന്ന് വിമർശനങ്ങളിലാണ് സർക്കാരിനെ പിന്തുണച്ച് ഇ.പി. രംഗത്തെത്തിയത്. അവർ പാവങ്ങളല്ലേയെന്ന് അഭിപ്രായപ്പെട്ട ഇ.പി.ജയരാജൻ വേതനം വർധിപ്പിച്ചതിനെ എന്തിനാണ് എതിർക്കുന്നതെന്ന് ചോദിച്ചു.
പലസാഹചര്യങ്ങളാൽ കുറ്റവാളികളായി പോയവരാണ് ജയിലിൽ കിടക്കുന്നത്. അവർക്ക് ചില്ലറ പൈസ വർധിപ്പിച്ചത് കാലോചിതമായ നടപടിയാണ്. അതിനെ എന്തിനാണ് വിമർശിക്കുന്നത്. ഇത്തരം വിമർശനങ്ങളുണ്ടായാൽ സർക്കാർ എന്ത് ചെയ്യാനാണെന്നും അദ്ദേഹം ചോദിച്ചു.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രതിദിന വേതനം 369 രൂപയാണ്. അത് വർധിപ്പിക്കാത്തത് കേന്ദ്ര സർക്കാരാണെന്നും ഇ.പി ആരോപിച്ചു. അതിന് കേന്ദ്ര സർക്കാരിന് മേൽ സമ്മർദം ചെലുത്തണമെന്നും ഇ.പി.ജയരാജൻ കൂട്ടിച്ചേർത്തു.
സ്കിൽഡ്, സെമി സ്കിൽഡ്, അൺ സ്കിൽഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് തടവുപുള്ളികൾക്ക് വേതനം വർധിപ്പിച്ചിരിക്കുന്നത്. സ്കിൽഡ് വിഭാഗത്തിൽ ജോലിനോക്കിയിരുന്നവർക്ക് നിലവിൽ ലഭിക്കുന്ന കൂലി 152 രൂപയാണ്. പുതുക്കിയ വേതന വ്യവസ്ഥ പ്രകാരം ഇവർക്ക് 620 രൂപ ലഭിക്കും.
സെമി സ്കിൽഡ് വിഭാഗത്തിൽ ജോലി നോക്കുന്നവർക്ക് ലഭിച്ചിരുന്ന തുക 127 രൂപയാണ്. ഇത് 560 രൂപയായി ഉയർത്താനാണ് സർക്കാർ തീരുമാനം. അൺ സ്കിൽഡ് ജോലികൾ ചെയ്യുന്നവർക്ക് 63 രൂപ ലഭിച്ചിരുന്നത് പുതുക്കിയ നിരക്ക് പ്രകാരം 530 രൂപ ലഭിക്കും.
Kerala
കണ്ണൂർ: കട്ടൻചായയും പരിപ്പുവടയും സൃഷ്ടിച്ച വിവാദ പേമാരിക്ക് വിരാമമായി ഇ.പി ജയരാജന്റെ ആത്മകഥ "ഇതാണെന്റെ ജീവിതം' പുറത്തിറങ്ങി. മാതൃഭൂമി ബുക്സാണ് പ്രസാധകർ. 238 പേജുകളിലായി ജീവിതം, രാഷ്ട്രീയം, അതിജീവനം എന്നിങ്ങനെ ഒരു മനുഷ്യായുസ് സംബന്ധിയായ വർത്തമാനങ്ങളാണ് ഉടനീളം.
ദാരിദ്ര്യം നിറഞ്ഞ ബാല്യത്തിൽ നിന്ന് പടവെട്ടി 30 വർഷങ്ങൾക്ക് മുൻപ് അക്രമികളാൽ ഒടുങ്ങേണ്ടിയിരുന്ന രാഷ്ട്രീയ പ്രവർത്തനമാണ് ഇന്നും തുടരുന്നതെന്ന് ആമുഖത്തിൽ ഇ.പി എഴുതുന്നുണ്ട്. ഏറ്റവും കൂടുതൽ ഇതിനായി ഉപയോഗിച്ചിരിക്കുന്ന വാക്ക് പ്രതിസന്ധി എന്നതാണ്. പടവെട്ടി നേടിയ ജീവിതം, അക്രമികളാൽ ഒടുങ്ങേണ്ടിയിരുന്ന ജീവിതമെന്നാക്കെ അതിനെ വിവക്ഷിക്കാം.
കട്ടൻചായയും പരിപ്പുവടയുമെന്ന പുസ്തക വിവാദത്തെയും നിരവധി വാദങ്ങൾ നിരത്തി ഖണ്ഡിക്കുവാൻ ശ്രമവും ഇതാണെന്റെ ജീവിതത്തിലുണ്ട്. ആത്മകഥ എന്ന നിലയിൽ രചയിതാവ് എഴുതുന്ന സംഭവങ്ങളെ വായിച്ചു തൃപ്തിയടയാൻ വിധിക്കപ്പെട്ടവരാണ് വായനക്കാർ. എന്നാൽ ഡിസി ബുക്സുമായി ചേർന്ന് ആദ്യം ആത്മകഥയെന്ന പേരിൽ ചർച്ചച്ചെയ്യപ്പെട്ട കട്ടൻചായയും പരിപ്പുവടയും നമ്മുടെ സംവാദ മണ്ഡലങ്ങളിൽ ഉള്ളതിനാൽ ഏതാണ് തുറന്നെഴുത്ത് എന്നുള്ളത് സംശയകരമാണ്.
പല ഭാഗത്തും ബാലൻസിംഗ് എഴുത്തായി വിവാദങ്ങളെ അവതരിപ്പിക്കുന്നു. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കവെ ഒരുപക്ഷേ അത്രയും വിശാലമായ തുറന്നെഴുത്തിന് ഇ.പി. മുതിർന്നില്ല എന്നതാണ് സത്യം. വിവാദ സംബന്ധിയായ സംഭവങ്ങളെല്ലാം പരാമർശിക്കുന്നുണ്ടെങ്കിലും അതിനെല്ലാം ന്യായീകരണങ്ങളുമുണ്ട്.
കെ. സുധാകരനെന്ന രാഷ്ട്രീയ എതിരാളി
കണ്ണൂർ രാഷ്ട്രീയം എല്ലായ്പ്പോഴും രക്തചൊരിച്ചിലിന്റേതാണ്. പോരാട്ടത്തിലൂടെയാണ് എല്ലാ പാർട്ടികളുടെയും പ്രവർത്തനം അവിടെ നടന്നിരുന്നത്, നടക്കുന്നത്. പുസ്തകത്തിൽ അത്തരത്തിൽ രാഷ്ട്രീയ എതിരാളി എന്ന നിലയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്ന പേര് കോൺഗ്രസ് നേതാവ് കെ.സുധാകരൻ എംപിയുടേതാണ്.
ഒരേ കാലയളവിൽ ജില്ലയിലെ സിപിഎമ്മിനെയും കോൺഗ്രസിനെയും നയിച്ച ഇരുവരും തമ്മിൽ ശതുത്ര നിലനിൽക്കുന്നുണ്ടെന്നും പുസ്തകം അടിവരയിടുന്നു. 30 വർഷത്തിന് മുൻപ് 15-ാം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ചണ്ഡിഗഡിൽ നിന്നു മടങ്ങിയപ്പോൾ ട്രെയിനിൽ വെച്ചുണ്ടായ വധശ്രമത്തിനു പിന്നിലും കെ. സുധാകരനാണെന്നും ഇതിനായി ഉപയോഗിച്ചത് ആർഎസ്എസ് പ്രവർത്തരെയാണെന്നും ഇ.പി കുറിക്കുന്നു.
കോൺഗ്രസ് നേതാക്കളോടും പോലും ഈ ആക്രമണ ബുദ്ധിയിൽ സുധാകരൻ പ്രവർത്തിച്ചെന്നും എതിരാളികളെ ഇല്ലാതാക്കിയുള്ള രാഷ്ട്രീയ പ്രവർത്തനം അദ്ദേഹത്തിന്റെ ശൈലിയാണെന്നും കെപിസിസി നേതൃത്വത്തിലെത്തിയപ്പോഴും അത് തുടർന്നെന്നും വിമർശിക്കുന്നു.
രാഷ്ട്രീയത്തിൽ ഒപ്പം ചേർത്തു നിർത്തിയ സഖാവ് പിണറായി
എതിരാളിയായ സുധാകരനെ വിമർശിക്കുന്നപോലെ രാഷ്ട്രീയ ജീവിതത്തിൽ ചേർത്തുപിടിച്ച, വളർത്തിയ പിണറായി വിജയന് വാനോളം പ്രശംസയാണ് ആത്മകഥയിലൂടനീളം. കെഎസ്എഫ്, കെഎസ്വൈഎഫ്, ഡിവൈഎഫ്ഐ, സിപിഎം തുടങ്ങി സംഘടനാപരമായ ഉത്തരവാദിത്തങ്ങളിലെല്ലാം ഒപ്പം നിന്നത് പിണറായിയാണെന്ന് ഇ.പി ഓർത്തെടുക്കുന്നു.
വിഭാഗീയത കൊടികുത്തി നിന്ന കാലത്ത് ഒതുക്കാനുള്ള മുതിർന്ന നേതാക്കളുടെ ശ്രമങ്ങളെയെല്ലാം അതിജീവിക്കാനായത് പിണറായി കാരണമാണ്. ട്രെയിനിൽ വെച്ചുണ്ടായ ആക്രമണ ശ്രമത്തിലും പിണറായി താങ്ങായി ഒപ്പമുണ്ടായിരുന്നു. ജീവിതത്തിലേക്കുള്ള മടക്കയാത്രയിലും തലശേരി കലാപ കാലത്തും പിണറായിയെന്ന നായകനെ കരുത്തനെ കാണുവാനായെന്ന് ഇ പി പറയുന്നു.
ഒടുവിൽ 2016ൽ മട്ടന്നൂരിൽ നിന്ന് ജയിച്ചെത്തിയപ്പോൾ മന്ത്രിയാക്കി ഒപ്പം നിർത്തിയതും പിന്നീടുവന്ന വിവാദ പേമാരിയിൽ താങ്ങായതും പിണറായി വിജയനാണെന്നും ജയരാജൻ പറയുന്നു.
വിവാദങ്ങളെല്ലാം ചെറിയ അധ്യായങ്ങളിൽ
കേരള രാഷ്ട്രീയത്തിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ വിവാദത്തിലകപ്പെട്ട സിപിഎം നേതാവാണ് ഇ.പി. ജയരാജൻ. ദേശാഭിമാനി മുതൽ ബിജെപി പ്രവേശന ചർച്ചകൾ വരെ അത് എത്തിനിൽക്കുകയാണ്.
സാന്റിയാഗോ മാർട്ടിൻ വിവാദവും, ആഡംബര ബംഗ്ലാവ് നിർമാണവും വൈദേകവും പ്രകാശ് ജാവേദക്കറുമൊക്കെ വിവാദമായി രൂപപ്പെട്ടത് പാർട്ടിയിലെ ചിലർ തന്നെ അടിക്കാൻ വടിയായി മാറിയത് കൊണ്ടാണെന്നും വൈദേകം റിസോർട്ട് വിഷയം സംസ്ഥാന കമ്മിറ്റിയിലുന്നയിച്ച പി. ജയരാജനെയും അതിനൊപ്പം നിന്ന ആ സംഘത്തെയും പരോക്ഷമായി പുസ്തകത്തിൽ വിമർശിക്കുകയും രാഷ്ട്രീയമായതിനെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ രമേശ് ചെന്നിത്തലയും ബിനോയ് വിശ്വവും കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് താനുമായി കണ്ടതെന്നും എന്നാൽ വിവാദം താനുമായി കണ്ടതാണെന്നും ഇത് മാധ്യമങ്ങൾ കൊട്ടിഘോഷിച്ചെന്നും വിമർശിക്കുന്നു.
മകനെ ശോഭാ സുരേന്ദ്രൻ മുഖേനെ ബിജെപി സ്ഥാനാർഥിയാക്കാൻ ശ്രമം നടന്നെന്നും എന്നാൽ ഇതിനെയെല്ലാം അതിജീവിക്കാൻ സാധിച്ചെന്നും ഇ.പി. പറയുന്നു. ഇൻഡിഗോ ബഹിഷ്കരണം തന്റെ നിലപാടായിരുന്നെന്നും സഖാവ് യെച്ചൂരി മരണപ്പെട്ടപ്പോൾ അത് തിരുത്താനൊരുങ്ങിയത് എത്രയും വേഗം സഖാവിനെ കാണാൻ വേണ്ടിയാണെന്നും അത് അപ്പോഴത്തെ തീരുമാനമായിരുന്നുവെന്നും എൽഡിഎഫ് കൺവീനറെന്ന നിലയിൽ സംസ്ഥാനത്ത് മികച്ച പ്രവർത്തനം നടത്തിവന്ന ഘട്ടത്തിലാണ് തത്സ്ഥാനത്തു നിന്ന് നീക്കം ചെയ്തതെന്നും എന്നാൽ അത് ജാവേദക്കർ വിഷയത്തിലല്ലെന്നും വ്യക്തമാക്കുന്നു.
Kerala
കണ്ണൂർ: ഇ.പി. ജയരാജൻ ബിജെപിയിലേക്കു വരാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കെിലും താത്പര്യമില്ലാത്തതിനാൽ ഒഴിവാക്കി വിട്ടതാണെന്നു ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും പാർട്ടി നേതാവ് പി. ജയരാജനെയും വിമർശിക്കാനാണ് ഇ.പി. ജയരാജൻ പുസ്തകം തയാറാക്കിയത്.
ഇനി പി. ജയരാജൻകൂടി പുസ്തകം എഴുതിയാൽ ഇ.പി. ജയരാജന്റെ യാഥാർഥ ആത്മകഥ ജനം അറിയുമെന്നും എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Kerala
കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ മൂന്നിനു പ്രകാശനം ചെയ്യും.
ടൗൺ സ്ക്വയറിൽ വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങിൽ ചെറുകഥാകൃത്ത് ടി. പദ്മനാഭനുപുസ്തകം നല്കി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവഹിക്കുമെന്നു കൺവീനർ എം. പ്രകാശനും ചെയർമാൻ എൻ. ചന്ദ്രനും പത്രസമ്മേളനത്തിൽ അറിയിച്ചു.
ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി, പി.എസ്. ശ്രീധരൻപിള്ള, പന്ന്യൻ രവീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, എം.വി. ശ്രേയാംസ്കുമാർ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.